link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: ഒക്‌ടോബർ 2014

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

പേജ്നമ്പരുകളില്ലാത്ത ഏകാന്തതയെക്കുറിച്ച്


   പേജ് നമ്പരുകളില്ലാത്ത ഏകാന്തതയെക്കുറിച്ച്


  ഏകാന്തത കാതിൽ തുളച്ചുകയറുന്ന നിശ്ശബ്ദതയാണ്……

എന്നാൽ ആത്മീയമായ ഏകാന്തതയോ ദിവ്യകാവ്യങ്ങളുടെ മൗനമാണ്--- അനന്തവർണ്ണോത്സവങ്ങളുടെ അമൃതശുഭ്രത---- നിതാന്തനൃത്തോത്സവങ്ങളുടെ വിലാസനിശ്ചലത-!

ഈ ലൌകികമായ ഏകാന്തതഒറ്റവാക്കുള്ള ഈറൻ കവിതയാണ് ;

ചിലപ്പോൾ അടുത്തടുത്തെത്തുന്ന ഭയത്തിന്റെ കാൽപ്പെരുമാറ്റംകേൾക്കുന്ന നീണ്ട ഇടനാഴി-- ;

ഇടക്കെപ്പോഴോ ഒരു കാക്കക്കരച്ചിലിന്റെയോ..അകലെ കേൾക്കുന്ന വിമാനയിരമ്പലിന്റെയോ ഈർക്കിൽത്തുണ്ടു തിരുകി കാതിൽപ്പഴുതടച്ച് വിജനമായ ഒറ്റയടിപ്പാതയുടെ അറ്റത്തു കണ്ണുപാകിയിരിക്കുന്ന കുന്നിൻചരിവ്.  

ചിലപ്പോൾ നിനച്ചിരിക്കാത്ത നേരത്ത് രാത്രിയുടെ നെഞ്ചിൽ നിന്നു കുങ്കുമപ്പൊട്ടിട്ട ഭൂപാളങ്ങൾ വെങ്കലത്താലവുമായി നടയ്ക്കലെത്തും……! അന്തിക്കു കാത്തിരിപ്പിന്റെ ചന്ദ്രോത്സവങ്ങൾ തുടങ്ങും. അത്തരം രാവുകളിൽ ആകാശത്തു കാവ്യോത്സവങ്ങളുടെ ചൊൽക്കാഴ്ചകൾ നടക്കും

ഒറ്റയാൻകാറ്റു പൊടിപറത്തുന്ന മനസ്സിന്റെ വിജനതയുടെ വരണ്ട മൈതാനത്ത് രാത്രികളായി നീളുന്ന പകലുകളും പകലുകൾകൊണ്ടുണ്ടാക്കിയ രാത്രികളും യാത്രപറയാനറിയാതെ വന്നു നിൽക്കും..

ഉദിക്കാൻ മറക്കുന്ന സൂര്യന്മാർ

പകലിന്റെ തോളത്തു കരഞ്ഞുമയങ്ങുന്ന സന്ധ്യകൾ

രാത്രിയുടെ ചങ്കുകലങ്ങിച്ചെമക്കുന്ന പുലർച്ചകൾ

ഈ ഏകാന്തതയുടെ ചില രാത്രികൾക്കുമൂകതപുതച്ചു നിൽക്കുന്ന ഒരു ഇലഞ്ഞിച്ചുവടുണ്ട്... അതിന്റെ നീണ്ട നോട്ടത്തിന്റെ തുമ്പത്ത് ആളൊഴിഞ്ഞ ഒരു എട്ടുകെട്ടും!    കറുപ്പുകഴിച്ചു മയങ്ങുന്ന അലർച്ചയുടെ ഒരു അറമുറിയുണ്ടവിടെ ! പാതിരാവിൽ അതിൽ നിന്നു പാലപ്പൂമണമുള്ള നേരിയ ഒരു കാൽപ്പെരുമാറ്റം പുറത്തേക്കൊഴുകി പാടവക്കത്തെ പാലമരത്തിൽ പുറംചാരി കാതോർത്തു നിൽക്കും..!  അകലെ ആ ഏകാന്തതയുടെ പുഴയിലെ അകലുന്ന വഞ്ചിയിൽ ശ്യാംകല്ല്യാണി ഒരു ചാറ്റമഴയായി വിങ്ങിമായും....

ഈ ലൌകികമായ ഏകാന്തതയ്ക്ക് ആളൊഴിഞ്ഞ അമ്പലപ്പറമ്പിലെ പെരുമ്പകലുകളുടെ നട്ടുച്ചകളിൽ തോടിയുടെ പകൽപ്പൂരങ്ങൾ കാണാം! അപരാഹ്നം തൊഴുതുമടങ്ങവെ ഉള്ളുപൊട്ടിനിൽക്കുന്ന സാലഭഞ്ജികയുടെ ഷഹാന കേൾക്കാം

ഈ ലൌകികമായ ഏകാന്തത ചിലപ്പോൾ മീനസന്ധ്യകളിലെപടിഞ്ഞാറൻചക്രവാളത്തെപ്പോലെയാണ്  കറുക്കാനും പെയ്യാനുമറിയാതെ തുടുത്ത കുഞ്ഞുമേഘങ്ങളെ നിസ്വയായ ഒരു അമ്മയെപ്പോലെ മാറിലണച്ച് വിങ്ങാനും വിതുമ്പാനുമാകാതെ ചുമ്മാതങ്ങനെ നിൽക്കും.

ഏന്നാൽ ആ ആത്മീയമായ ഏകാന്തതയോ……? സ്വയംപ്രഭയുള്ള സുസ്മിതത്തിന്റെ സാമ തലോടുന്ന ആൽച്ചുവട്-! ഭയത്തിന്റെ ആ ലൌകികമായ ഏകാന്തത ഈ സ്വയംപ്രഭയിൽ വിളറിമാഞ്ഞ് അഭയമായി തെളിഞ്ഞുവരും..!!                                                                                                                                                                        -മധു,മുട്ടം

.

2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

ചോദ്യവും ഉത്തരവും





ചോദ്യം -:  

മുടിപ്പാൻ നടപ്പോ-

നുടുക്കെന്തിനച്ചെം-

ജ്ജടയ്ക്കെന്തിനി-

പ്പൊന്മതിത്തെല്ല-

തോർത്താൽ

ഉടുപ്പില്ലരയ്ക്കും.

അരപ്പങ്കുമയ്ക്കും!!

പഠിക്കുന്നിടം നന്നു

കോടാലിരാമാ!!!

ഉത്തരം -: 

പഠിപ്പേൻ മുടിപ്പിൻ

മുടിപ്പക്കലേശ-

പ്പൊടിപ്പൊന്നു-

ചൂഡന്നടിപ്പൂവുചൂടി

അരയ്ക്കുള്ള മാനം 

രതിക്കുള്ളകാലം

ഉമയ്ക്കും തുടിയ്ക്കുമ-

ക്കാമാരിയോഗം..! 

            --മധു,മുട്ടം

 




2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

പുലിയെത്തിന്നു മടങ്ങി വരുമ്പോള്‍...

 




പുലിയെത്തിന്നു മടങ്ങും വമ്പനെ

 എലി  പിടി കൂടിത്തിന്നുകളഞ്ഞു --!!

എന്തൊരു കഥയിതു കൂവേ--!? ഹല്ലി-

ന്നെന്തിനു കോപം നേരുരചെയ്താൽ--!

നേരെന്നുള്ളൊരു കാര്യം ലോക-

ത്താരെവിടെന്നതു നേരേകണ്ടു-!?

കണ്ടവയൊന്നും നേരല്ലെന്നതു

പണ്ടേ ഗുരുവരരരുളിയ നാട്ടിൽ

ഇണ്ടലിതെന്തിനു?!  വിണ്ടലർനാഥൻ

തണ്ടിലിരുന്നും തെണ്ടിപ്പോകാം !!
                             

                     --മധു,മുട്ടം 

 

2014, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

കഠിനമായ അകലം



കഠിനമായ അകലം

ത്യാന്വേഷിയായ ഒരു പുതിയ ശിഷ്യൻ താൻ പുത്തനായി പണിയിച്ച പരിഷ്കൃതമായ രമ്യഹര്‍മ്മ്യം ഗുരുവിനെ കാണിക്കാന്‍ അദ്ദേഹത്തെ  അഭിമാനപൂർവം ആനയിക്കുകയാണ്.
കോടികൾ ചെലവഴിച്ച വീടിന്റെ ഗേറ്റിലെത്തി ആ ബഹുനിലമാളിക കണ്ട ഗുരു ആ ശിഷ്യനോടു പറഞ്ഞു:
“ഓഹോ-! സന്തോഷത്തിൽ നിന്ന് താൻ ഇത്ര കഠിനമായ അകലത്തിലാണെന്ന് ഇപ്പോഴാണ് എനിക്ക് ബോധ്യമായത്-!
                                                                                                -മധു,മുട്ടം 
                                                       




                                                                                                                                                            

                                  


2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

കാക്കവിളക്ക്


                                         
                           

കാലം കരളിന്റെ കന്നേപ്പറമ്പിലെ

കാവായിമാറിയാറെ.,

കൗമാരമോഹനീലാഞ്ജനമൗനങ്ങൾ

കല്ലായിമാറിയാറെ.

കാക്കവിളക്കു കൊളുത്തിയില്ലിന്നോളം

കാവൂട്ടൊരുക്കിയില്ല...,

കാവിയുടുത്തന്നിറങ്ങവേ വന്നൊന്നു

കൈകൂപ്പിനിന്നുമില്ല...

കാറ്റുനക്കാത്ത...കരിന്തിരികത്താത്ത

വാക്കുമാത്രം തെളിപ്പൂ.... ഇന്നീ  

വാക്കുമാത്രം......

                      -മധു,മുട്ടം

2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

ആരാണു ഞാൻ…..?





സ്വന്തമായ്ക്കാണുന്നൊരീ 
ദേഹവും രോഗം വന്നാൽ
സങ്കടംവരുത്തുന്ന 
ശത്രുവായ് മാറുന്നല്ലോ…!

ബന്ധുരമനോരാജ്യ-
മന്ദിരം തീർക്കും സ്വന്തം
ചിന്തയും വേഷംമാറും
ഭയമായ് പേടിപ്പിക്കാൻ--!!

ഇത്തരം കണ്ടാലെ'ന്റേ'-
തൊന്നുമേ ‘ഞാന’ല്ലാതാ-
യുത്തരം തേടിപ്പോകു-
മാരാണുഞാനെന്നാരും..!

                    -മധു,മുട്ടം
                                                                                   

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

ഒരു പൂക്കിനാവ്


ഒരു പൂക്കിനാവ്

ന്നലെരാത്രീൽ ഞാൻ സ്വപ്നത്തിലേയ്ക്കു പോകുമ്പോൾ എന്റെമുറ്റത്തെ  

ഒരു മുല്ലപ്പൂവും ഒപ്പമുണ്ടായിരുന്നു..   

അപ്പോൾ അവിടെയും രാത്രിയായിരുന്നു

അരുകിൽ കസ്സവു പിടിപ്പിച്ച ഒരു നീലരാത്രി .

സ്വപ്നത്തിലെ രാത്രിയുടെ ഇന്ദ്രനീലമണ്ഡപത്തിൽ ഞാൻ ആരെയോ കാത്തിരുന്നു.

വരുമെന്നു പറഞ്ഞവർ ഒരിക്കലും വരില്ലെന്നേറ്റുപറയുന്ന യാമമെത്തി. കാവലിരുന്ന മുല്ലപ്പൂവ് സ്വപ്നത്തിലെ ഉറക്കത്തെപ്പറ്റിപ്പറഞ്ഞു. പിന്നെ സ്വപ്നങ്ങളിലെ സ്വപ്നത്തെപ്പറ്റി സ്വപ്നങ്ങളിൽവച്ചു തമ്മിൽ കണ്ടുമുട്ടുന്നതിനെപ്പറ്റികാത്തിരിക്കുന്നതിനെപ്പറ്റി. സ്വപ്നങ്ങൾക്കു ജീവിതത്തോളം നീളം വരുന്നതിനെപ്പറ്റി....

അങ്ങനൊരു സ്വപ്നത്തിൽ വിടർന്നതാണത്രെ ആ പൂവ്..!

ഞാൻ   പൂവിനെ ഒറ്റയ്ക്ക്  സ്വപ്നത്തിലിരുത്തിയിട്ട് ഉറക്കത്തിലേയ്ക്കു നടന്നു. തിരിഞ്ഞുനോക്കുമ്പോഴും  പൂവ് സ്വപ്നം കണ്ട്  നീലക്കൽമണ്ഡപത്തിൽത്തന്നെ ഇരിപ്പുണ്ടായിരുന്നു.

ഉറക്കം പതിവുപോലെ ഒന്നും മിണ്ടാതെ പൊതിച്ചോറൊരുക്കി.  പിന്നെഎപ്പോഴാണെന്നറിയില്ല ഞാൻ സ്വപ്നത്തിലേയ്ക്കു തിരിച്ചെത്തിയത്. 

നമുക്കൊന്നു തിരിച്ചെത്താൻ ആകെ ഈ സ്വപ്നമല്ലേയുള്ളു.

അതോ....മറ്റൊരിടമുണ്ടോ...?

നീലക്കൽമണ്ഡപത്തിൽ അപ്പോഴും മുല്ലപ്പൂവ് എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. പക്ഷേ..പുലരിക്കൈ തൊട്ടപ്പോൾ ഞാൻ ഉണർന്നുപോയിഇന്നിലേക്ക്. അതാണല്ലോ    ഇന്ന്.

 ഇന്നിനു കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും എന്തൊക്കെയോ മാറിയതായി ഒരു നാട്യം. പഴയ കാട്ടിലെകൈയ്യൂക്ക് ഇപ്പോൾ പണമായി വേഷംമാറിയതുപോലെ; പണ്ട് കൊല്ലാനെറിഞ്ഞ കല്ല് ഇന്ന് ഇന്റെർകോണ്ടിനന്റൽ മിസൈൽ ആയതുപോലെ. അന്ന് വിശപ്പിനെ കൊന്നലറിയ കാട് ഇന്നു വിഷമൂട്ടിക്കൊന്ന് അലറിപ്പാടുന്ന കമ്പോളമായതുപോലെ! 

സത്യത്തിൽ ഉറക്കത്തിലെ ആ പൊതിച്ചോറിനു പോയില്ലെങ്കിൽ ഇക്കണ്ടതെല്ലാം ഒരു നീണ്ട ഇന്ന്!

മുറ്റത്തെ മുല്ല എന്നെ കണ്ടപ്പോൾ ഉൽക്കണ്ഠയോടെ ചോദിച്ചു-  “എന്റെ പൂ എവിടെ--?

ഉത്തരമില്ലാതെ ഞാൻ ഓർത്തു നിന്നു

പിന്നെ ഇന്നിതുവരെ ഞാൻ ആ പൂവിനെ തേടി നടക്കുകയായിരുന്നു.

ഇപ്പോൾ ഒരിത്തിരി മുമ്പ്.. ഈ പാണ്ടിത്തെരുവിലെ തിരക്കിലൂടെ നടക്കവെ ഒരു മിന്നായം പോലെ ഞാൻ കണ്ടു.ആരുടേയോ മുടിക്കെട്ടിൽആ പൂവ്.!! എന്റെ മുറ്റത്തെ ആ ഒറ്റ മുല്ലപ്പൂവ്!

അതെ!! പക്ഷേ.ആരായിരുന്നു ആ പൂ ചൂടിയിരുന്നത്---?

ഞാൻ തിരയുകയാണ്.ഇപ്പോഴും ഈ പാണ്ടിത്തെരുവിൽ.

ആരായിരുന്നു ആ പൂ ചൂടിയിരുന്നത്---!?

അല്ല.! ഈ തെരുവ്.സ്വപ്നത്തിലോ..അതോ.ഈ ഇന്നിന്റെ ഏതെങ്കിലും മൂലയിലോ--?

ങേ? ഇപ്പോ ആരോടാ ഒന്നു ചോദിക്കുക.

ഏയ്അതേയ് ഒന്നു നിൽക്കണേ.!—‘ ഈ സ്വപ്നത്തിലേയ്ക്കു പോകാൻ ഈ വഴി ചെന്നിട്ട്?

                                                                                     -മധു,മുട്ടം.

  

 


2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

കഥകളിസന്ധ്യ

                
       







 കത്തിവേഷംതകർ-
               ത്തെത്തീ പകൽ ന്റെ
  അഗ്നികിരീടമിളക്കീ
               പ്രതീചിയിൽ
  കച്ചകളോരോന്നഴി-
               ച്ചഴിച്ചാ സാന്ധ്യ-
  ചക്രവാളത്തിൽ 
                വിരിച്ചിട്ടു വാസരം…!
  ചുട്ടികുത്തിച്ചമ-
               ഞ്ഞന്തിനക്ഷത്രമാ-
  മുത്തരീയത്തുമ്പു-
                യർത്തി മുഖംനോക്കി
  നിൽക്കുന്നണിയറ-
                ത്തിണ്ണയിൽ രാവിന്റെ-
  പച്ച..... അടുത്ത 
                കഥയിലെ നായകൻ..!
  ആട്ടച്ചമയങ്ങൾ 
                കാണുവാൻ വിണ്ണിന്റെ
  ഊട്ടുപുരക്കോ-
              ണിലിന്നു ഞാൻ നിൽക്കവേ
  കേട്ടൂ മനസ്സിന്റെ
              നാലമ്പലങ്ങളിൽ
  മാറ്റൊലിക്കൊള്ളും
              പുരാസാന്ധ്യകേളികൾ. 
 ഏതാണരങ്ങെ-
               ന്നറിഞ്ഞില്ല…..,  ആടുന്ന-
  തേതുകഥയോ 
               പറഞ്ഞില്ല….! മുദ്രകൾ 
  പാടേമറന്നൊരീ 
              മൗനത്തെ   ഈ സാന്ധ്യ-
  മൂകതയേതോ 
             മുഖച്ചുട്ടികുത്തുന്നു...!!
  ആ മുഖത്തേക്കുറ്റു
             നോക്കീ നിമേഷിച്ചു
  ശീലമില്ലാത്ത 
            മനക്കണ്ണുകൊണ്ടു ഞാൻ.
  ഞാനെന്നുമെന്നെ-
            യൊളിച്ചുപോയ് മഞ്ഞളും
  നൂറും നിവേദി-
           ച്ചിരുത്തും വിഷാദങ്ങൾ.....!!
കാലം കഥകളി-
            ക്കച്ചഞൊറിഞ്ഞിട്ട
  സായന്തനങ്ങളിൽ‌ 
            ദേവാങ്കണങ്ങളിൽ
  മാനസം പണ്ടു 
            മനയോലചാലിച്ചു
  ചൂടിച്ചൊരുക്കിയ
           മൂകസ്വപ്നങ്ങളേ-!
  നിങ്ങളെയിന്നു ഞാൻ
           കണ്ടു നഭസ്സിന്റെ
  കണ്ഠഹാരത്തിലെ 
            കല്ല്യാണദീപ്തിയായ്....! 
                                -മധു,മുട്ടം