link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: ജനുവരി 2016

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2016, ജനുവരി 3, ഞായറാഴ്‌ച

പാണപ്പാട്ട്








ട്ടണക്കെട്ടിലെക്കണ്ണാടിക്കൂട്ടിലെ

കാണാൻ ചേലുള്ള വീണപ്പെണ്ണേ

പാട്ടു മറന്നിട്ടോ  പാണൻ മറന്നിട്ടോ

നാട്ടീന്നു പോന്നു വീണപ്പെണ്ണേ.....!?

 

കേട്ടല്ലോ നന്തുണിപ്പെണ്ണേ  നിന്നെപ്പണ-

ക്കൂട്ടരാരോ കെട്ടിക്കൊണ്ട്വോയെന്നും

പാണൻ പരതി നടന്നെന്നുംനീ പുത്ത-

നീണങ്ങൾ കേട്ടു മയങ്ങിയെന്നും!

 

പണ്ടത്തെയീണങ്ങൾ ചുണ്ടത്തുണ്ടോ..?പഴേ

പാണച്ചെറുക്കനെയോർമ്മയുണ്ടോ..?

ഓണമുറ്റത്തവൻ വാരിപ്പൂണർന്നപ്പോ

മാറത്തു പൂത്ത പുളകമുണ്ടോ?

 

പണ്ടൊക്കെ നിൻകൊച്ചു മോഹങ്ങളെ

ചെണ്ടണിയിക്കാനവൻ കൊതിച്ചു

തെണ്ടിത്തിരിഞ്ഞെത്ര പൂരപ്പറമ്പു നിൻ

കണ്ഠത്തിലിമ്പത്തിൻ മാലചാർത്താൻ.

 

നാട്ടക്കുറിഞ്ഞികൊണ്ടല്ലിമാല..

കേട്ടാൽക്കൊതിക്കും കുറിഞ്ഞിമാല..

കാംഭോജി-കല്ല്യാണി രാഗമാല..

കേദാരഗൌളകൊണ്ടക്ഷമാല..

 

മിണ്ടാത്തതെന്തേ നീ വീണപ്പെണ്ണേ

മിണ്ടിയാൽച്ചേലുള്ള വീണപ്പെണ്ണേ..

എല്ലാം മറന്നുവോ വീണപ്പെണ്ണേ!നീ

എല്ലാം മറന്ന പൊൻ രാവുകളും!

 

എന്തോന്നിതോർപ്പു കള്ളിപ്പെണ്ണേ?നീ

എന്തോമറന്നിട്ട നാഗക്കാവോ.. ?

ചിന്തൊന്നു മൂളിയ കന്നിക്കാവോ?

കന്നേപ്പറമ്പിലെ കുന്നിക്കാവോ?

 

കാവൂട്ടുന്നാളിലെ പാതിരാവോ?

കാർത്തികപൂത്തമൂവന്തിക്കാവോ!?

കാലം കലിതുള്ളിപ്പോയപ്പോഴുള്ളിലെ

ചായം ചിതറിയ സ്വപ്നക്കാവോ.?

                          -മധു,മുട്ടം